ഗ്രാമ പഞ്ചായത്തിന്‍റെ ചരിത്രം

സ്ഥലനാമ ഐതിഹ്യം

തിരുവനന്തപുരം ജില്ലയില്‍ വടക്കുപടിഞ്ഞാറേ അതിര്‍ത്തിയില്‍ കിടക്കുന്ന ഒരു ഗ്രാമമാണ് ഇലകമണ്‍. ഇലമം എന്നായിരുന്നു പണ്ട് ഇലകമണിന്റെ പേര്. ഇലകമണ്‍ പഞ്ചായത്തിന്റെ ചരിത്രം അയിരൂരില്‍ (ഐരൂര്‍) നിന്നാരംഭിക്കുന്നു. അഞ്ചുമൂര്‍ത്തികളായ ശ്രീകൃഷ്ണന്‍, ശിവന്‍, ശാസ്താവ്, ഗണപതി, മുരുകന്‍ എന്നിവര്‍ ലോകം ചുറ്റി സഞ്ചരിച്ച് ക്ഷീണിച്ച് ഇവിടെ എത്തി. സസ്യശ്യാമള ശീതളവും സോപാന സദൃശവുമായ ഈ ചെറുകുന്നിന്‍ പ്രദേശത്തെ തഴുകി ഒഴുകുന്ന ആറും ആറ്റിന്‍ തീരവും, പടിഞ്ഞാറു നിന്നുള്ള കാറ്റും ഇവരെ വല്ലാതാകര്‍ഷിച്ചു. അങ്ങനെ ഈ ഐവര്‍ (അഞ്ചു പേര്‍) വസിച്ച സ്ഥലമായതുകൊണ്ട് ഐരൂര്‍ എന്ന സ്ഥലനാമമുണ്ടായി എന്നാണ് ഐതിഹ്യം. സമീപ പ്രദേശത്തു കാണുന്ന നെല്‍വയലുകള്‍ ഊമന്‍പിള്ളി അകവൂര്‍മഠക്കാര്‍ക്കായിരുന്നു. ഇവര്‍ക്കായിരുന്നു ക്ഷേത്ര ഭരണമെന്നും പറയപ്പെടുന്നു. ആ ക്ഷേത്രത്തില്‍ അഞ്ചുമൂര്‍ത്തികള്‍ വാഴുന്നതിനാല്‍ അഞ്ചുമൂര്‍ത്തി ക്ഷേത്രമെന്നുമറിയപ്പെടുന്നു.

സാംസ്ക്കാരിക ചരിത്രം

പണ്ടത്തെ ദേശിങ്ങനാടിനേയും വേണാടിനേയും വേര്‍തിരിച്ചിരുന്ന അതിര്‍ത്തി ഇലകമണ്‍ പ്രദേശമായിരുന്നു. ചാവര്‍കാവിനടുത്ത് അടുത്തകാലത്ത് ഗുഹകള്‍ കണ്ടെത്തിയിരുന്നു. മനുഷ്യവാസമുണ്ടായിരുന്നതിന്റെ ലക്ഷണങ്ങളും ആയുധങ്ങളുടെ തുരുമ്പെടുത്ത അവശിഷ്ടങ്ങളും ഇവിടെ കാണാം. പഞ്ചപാണ്ഡവര്‍ അജ്ഞാതവാസക്കാലത്ത് താമസിച്ചിരുന്ന സ്ഥലമായതുകൊണ്ട് “പാണില്‍” എന്ന പേരില്‍ അറിയപ്പെടുന്നു. ഇന്നത്തെ കൊല്ലന്റഴികം ആയുധമുണ്ടാക്കുവാന്‍ വേണ്ടി കൊല്ലന്‍മാര്‍ താമസിച്ചിരുന്ന സ്ഥലമായിരുന്നു എന്നുമാണ് ഐതിഹ്യം. ഇലവുംമൂട്ടില്‍ ഒരു ശാസ്താക്ഷേത്രമുണ്ട്. കടവിന്‍കര ഭഗവതിക്ഷേത്രത്തില്‍ നിന്നും എഴുന്നള്ളത്തു വരുന്നത് ഈ ക്ഷേത്രത്തിലാണ്. മാവേലിക്കര കൊട്ടാരത്തിലുള്ള കൊ.വ.750-ലെ ചെമ്പുപട്ടയത്തില്‍ ഈ ക്ഷേത്ര മഹാത്മ്യത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. പണ്ടുകാലത്ത് യുദ്ധത്തിന് പരിശീലനം ലഭിച്ച യോദ്ധാക്കളെ കൊടുത്തിരുന്നത് ഇലകമണിലെ മാടമ്പിമാരായിരുന്നു. കളരിക്കല്‍, മേച്ചേരി എന്നീ വീടുകള്‍ ഇപ്പോഴും ഇവിടെയുണ്ട്. അന്നത്തെ പല്ലക്കുചുമട്ടുകാര്‍ കൂറാന്‍മാര്‍ എന്നാരു വര്‍ഗ്ഗക്കാരായിരുന്നു. കൂറാന്‍പുരയിടം, പണിക്കലഴികം എന്നീ വീടുകളും ഇപ്പോഴുമുണ്ട്.  ഇലകമണ്‍ മാധവപുരത്ത് അച്ചുതക്കുറുപ്പ് ശാസ്ത്രികള്‍ രചിച്ച “മാതൃഭൂമി” എന്ന പുസ്തകത്തിലെ (പേജ് 33) ഒരു പ്രസക്തഭാഗം ഇങ്ങനെയാണ്. “മുകിലന്മാരുടെ പടയോട്ടക്കാലത്ത് സൈന്യം താവളമടിച്ച സ്ഥലത്തിന് പാളയംകുന്ന് എന്ന പേരു കിട്ടി. പാളയംകുന്നില്‍ താവളമടിച്ച് സൈന്യം ആക്രമണത്തിന് തയ്യാറായി. അതിനടുത്തുള്ള കടവിന്‍കര ക്ഷേത്രക്കാവിലുള്ള വലിയ മരത്തില്‍ കടന്നല്‍ക്കൂട്ടങ്ങള്‍ കൂടു കെട്ടിയിരുന്നു.  യുദ്ധത്തിന്റെ കാഹളംവിളി മുഴങ്ങി. അക്കരെ മുകിലന്‍മാരും ഇക്കരെ നമ്മുടെ പടയാളികളും. ഉത്കണ്ഠ നിറഞ്ഞ നിമിഷങ്ങള്‍. പെട്ടെന്ന് കാവിനുള്ളിലെ മരത്തിലുണ്ടായിരുന്ന കടന്നല്‍കൂട്ടില്‍ അമ്പുകള്‍ തുരുതുരാ പായിച്ചു. കൂട്ടത്തോടെ കടന്നലുകള്‍ മുകിലസേനകളെ ആക്രമിക്കാന്‍ തുടങ്ങി. കടന്നല്‍കുത്തു സഹിക്കാന്‍ കഴിയാതെ സേനകള്‍ നാലുപാടും പലായനം ചെയ്തു. നമ്മുടേ സേനകള്‍ മുന്നേറി. ശത്രുക്കള്‍ തോറ്റു പിന്‍തിരിഞ്ഞോടി”. പഞ്ചായത്തില്‍ നാനജാതി മതസ്ഥരായ ജനങ്ങളുടെ ആരാധനാലയങ്ങള്‍ ഉണ്ട്. നടയറകായലിനു സമീപത്താണ്  സുപ്രസിദ്ധമായ അയിരൂര്‍ സെന്റ്തോമസ് ചര്‍ച്ച് സ്ഥിതി ചെയ്യുന്നത്.